#Latest News #Koyilandy #Heavy Rain
കൊയിലാണ്ടി: (koyilandy.truevisionnews.com) കേരളത്തിൽ കാലവർഷം ഔദ്യോഗികമായി എത്തുന്നതിന് മുൻപ് തന്നെ കൊയിലാണ്ടി ഉൾപ്പെടെയുള്ള കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി.
ഇത്തവണ ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ജില്ലയിൽ രേഖപ്പെടുത്തിയത് 31 ശതമാനം അധിക മഴയാണ്. സാധാരണ ഗതിയിൽ ഈ സമയത്ത് 67.9 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടതെങ്കിൽ, ഇത്തവണ അത് 88.9 മില്ലിമീറ്ററായി ഉയർന്നു.
കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് 20 ശതമാനത്തിലധികം മഴ ലഭിക്കുന്നത് അധിക മഴയായാണ് കണക്കാക്കുന്നത്. മൂന്നാം തീയതിയിലെ കണക്കുകൾ പ്രകാരം കോഴിക്കോട് സ്റ്റേഷനിൽ 103.9 മില്ലിമീറ്ററും, കൊയിലാണ്ടിയിൽ 54 മില്ലിമീറ്ററും, വടകരയിൽ 34 മില്ലിമീറ്ററും മഴയാണ് പെയ്തിറങ്ങിയത്.
മഴയുടെ തീവ്രത കണക്കിലെടുത്ത് അഞ്ച്, ആറ് തീയതികളിൽ ജില്ലയിൽ ഓറഞ്ച് അലർട്ടും നാല്, ഏഴ് തീയതികളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് ആദ്യവാരം മുതൽ തന്നെ കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും മഴ സജീവമായിരുന്നു.
ഭൂരിഭാഗം ദിവസങ്ങളിലും വൈകുന്നേരങ്ങളിലും രാത്രി സമയങ്ങളിലുമാണ് ശക്തമായ മഴ പെയ്തത്. പല ദിവസങ്ങളിലും മഴയോടൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അകമ്പടിയായെത്തിയത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾക്കും കാരണമായിട്ടുണ്ട്.
Content Highlight: Koyilandy received 54 mm of rain before the monsoon.









































